Tuesday, May 14, 2013

ഇത്തിരി വെട്ടത്തില്‍ നിന്ന് ജ്വലിക്കുന്ന സൂര്യനിലേക്ക്

വര്‍ കൊത്തി നുറുക്കിയത് നിന്റെ ശിരസല്ല.
തച്ചുടച്ചത്
നിന്റെ കണ്ണടയല്ല.
നിന്നെ കൊല്ലാനവര്‍ക്കാവില്ല..
നിനക്കു മരിക്കാനും.
നടന്നു തീര്‍ത്ത വഴികളത്രയുണ്ട്.
വിറയ്ക്കുന്ന കൈകള്‍ കൊണ്ട്
ഒരു നടുക്കത്തോടെ അവര്‍ ആ ദൗത്യം
ഔട്ട്‌സോഴ്‌സ് ചെയ്തപ്പോള്‍
നിനക്കു മരിക്കാനാവില്ലെന്ന സത്യം
അവര്‍ മറന്നുപോയിരിക്കാം.
അവര്‍ ചെയ്തത്
നിന്നെ ഒരു തുള്ളിച്ചോരയില്‍ നിന്ന്
ഒരു തലമുറയുടെ ചോരയിലേയ്ക്ക്
ലയിപ്പിച്ചു കൊണ്ട്
ഇത്തിരി വെട്ടത്തില്‍ നിന്ന്
ജ്വലിക്കുന്ന സൂര്യനായ്
വളര്‍ത്തുക മാത്രമാണ്.....



രക്തസാക്ഷികളുടെ പകമുറ്റിയ പുഞ്ചിരികള്‍ ഞങ്ങള്‍ക്കൊപ്പമായിരിക്കും

നിങ്ങള്‍ പടുത്തുയര്‍ത്തുന്നത്
രക്തസാക്ഷികളുടെ
അസ്ഥിവാരങ്ങള്‍ക്കുമുകളില്‍
നുണകള്‍ കൊണ്ടുണ്ടാക്കിയ
പറുദീസകളുടെ
ശീതീകരണ മുറികള്‍ മാത്രമാണ്...

വര്‍ഗ്ഗസഹകരണത്തിന്റെ
ആഭിചാര കര്‍മ്മങ്ങള്‍ക്കുമാത്രമേ
അവിടം വേദിയാവൂ..


വര്‍ഗ്ഗസമരത്തിന്റെ ചെറുകാറ്റുകള്‍ പോലും
കൊടും കാറ്റുകള്‍ പോലെ
അതിനെആടിയുലയ്ക്കും.
അന്ന് നിങ്ങളെ രക്ഷിക്കാന്‍
രക്തസാക്ഷികളുടെ ചുവപ്പുണ്ടാവില്ല.
കാരണം
രക്തസാക്ഷികളുടെ
പകമുറ്റിയ പുഞ്ചിരികള്‍
ഞങ്ങള്‍ക്കൊപ്പമായിരിക്കും..

സഖാവ് ചന്ദ്രശേഖരന്‍ ധീരനായിരുന്നു


വിനീത് നായര്‍


സഖാവ് ചന്ദ്രശേഖരന്‍ വധം സമകാലികരാഷ്ട്രീയത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നത് കേവലം ഒരു തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടതു കൊണ്ടു മാത്രമല്ല. അതിന്റെ രാഷ്ട്രീയപക്ഷം ഇവിടുത്തെ ഇടതുപക്ഷത്തിന്റെ ജീര്‍ണ്ണതകളെയും അപചയങ്ങളെയും പുറന്തള്ളുന്നതുകൊണ്ടു കൂടിയാണ്. സത്യത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ആരായിരുന്നു ചന്ദ്രശേഖരന്‍? പാര്‍ട്ടിയുടെ നയപരമായ വ്യതിയാനങ്ങളിലും, വലതുവത്കരണത്തിലും പാര്‍ട്ടിയെ ഉപേക്ഷിക്കുമ്പോള്‍ ചന്ദ്രശേഖരന്‍ ഇത്രമാത്രം ശക്തനാവുമായിരുന്നു എന്നാരും ചിന്തിച്ചില്ല. എന്നാല്‍ തന്നിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്റെ ചെറുപുഞ്ചിരിയും, സോഷ്യലിസ്റ്റ് ചിന്താധാരകളും ഒഞ്ചിയത്തെ മാത്രമല്ല കോഴിക്കോട്ടെ നിരവധി സി.പി.എം പ്രവര്‍ത്തകരെയും അനുഭാവികളെയും തുറന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ആ ചിന്തകളുടെ നിരന്തരമായ പ്രഹരങ്ങളാണ് ഇന്ന് സി.പി.എം നേതൃത്വം ഇവിടെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതും.

അനേകം വിപ്ലവപാതകളും വിമതപാതകളും നാം ചരിത്രത്തില്‍ വായിച്ചറിഞ്ഞിട്ടുണ്ട്. അതൊക്കെ തന്നെ ഒരു പ്രദേശത്തെ മാത്രമല്ല, ഒരു രാജ്യത്തെയാകമാനം മാറ്റിയതും നമ്മള്‍ കണ്ടിരിക്കുന്നു. ക്യൂബയും, റുമാനിയയുമൊക്കെ അതില്‍ ചിലതുമാത്രം. അതുകൊണ്ട് തന്നെ കേരളത്തിലെ ഒഞ്ചിയമെന്ന ഈ 'ലിറ്റില്‍ ക്യൂബ'യെ നെഞ്ചോട് ചേര്‍ത്തുവച്ച സഖാവ് ടി.പി തന്നോടൊപ്പം നിന്നവര്‍ക്ക് പങ്ക് വച്ചത് നിറഞ്ഞ സ്‌നേഹവും ഒരിക്കലും അണയാത്ത വിപ്ലവജ്വാലകളുമായിരുന്നു. അദ്ദേഹം ഒരിക്കലും ഒരു നേതാവായിരുന്നില്ല, ആയിരുന്നെങ്കില്‍ സ്ഥാനമോഹികളുടെ പട്ടികയിലെ വെറുമൊരു പേര് മാത്രമായി അധികാരത്തിന്റെ പിന്നാമ്പുറങ്ങളിലെ വഴിയില്‍ അപരിചിതനായി മാറുമായിരുന്നു.
തന്നോടൊപ്പം വന്നവരെ, തന്നില്‍ വിശ്വസിച്ചിറങ്ങിയവരെ മുന്നില്‍ നിന്ന് വഴികാട്ടിയ അവരിലെ തന്നെ പക്വതയാര്‍ന്ന ഒരു സഖാവ് മാത്രമായിരുന്നു ടി.പി.

ചുരുട്ടിപ്പിടിച്ച വലതുമുഷ്ടി വെറും മുദ്രാവാക്യങ്ങള്‍ മാത്രമല്ലെന്നും, അതില്‍ നാം മുറുകെപ്പിടിക്കേണ്ട കുറേ കമ്മ്യൂണിസ്റ്റ് മൂല്യബോധമുണ്ടെന്നും ടി.പി ഇവിടെയുള്ള ഓരോ കമ്മ്യൂണിസ്റ്റിനെയും ഇന്നും പഠിപ്പിക്കുന്നുണ്ട്. അത് പാര്‍ട്ടി പഠനക്ലാസുകളില്‍ പഠിച്ച അനുസരണച്ചുവയുള്ള, ലിഖിതരൂപങ്ങളായല്ല, വറ്റാത്ത വിയര്‍പ്പുകണങ്ങളുള്ള പ്രായോഗികതയുടെ നട്ടെല്ലുള്ള വാക്കുകളായാണ് ഇന്ന് നമ്മിലേക്ക് കടന്നുവരുന്നത്. ആ വാക്കുകള്‍ക്ക് തീപ്പന്തമാവാനല്ല, ഒരിക്കലും കെട്ടുപോവാത്ത തിളങ്ങുന്ന ഒരുഗ്‌നി നക്ഷത്രമായി നമ്മെ വഴികാട്ടാനുള്ള കെല്‍പ്പാണുള്ളത്.

ഫാസിസത്തിന്റെയും അതിനെ പിന്‍പറ്റിക്കൊണ്ട് വന്ന അരാജകത്വത്തിന്റെയും ഫലമായി രാഷ്ട്രീയമായി രക്തസാക്ഷികളായ ഒരുപാട് സഖാക്കന്മാര്‍ ഇന്നിവിടെയുണ്ട്. അവരില്‍ പലരും നിഷ്‌ക്രിയരാവുകയും ചിലര്‍ വലതുപക്ഷത്തേക്ക് മാറുകയും ചെയ്തപ്പോള്‍, ടി.പി അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി ഒരു ബദല്‍ കമ്മ്യൂണിസത്തെ ഇവിടെ സ്വപ്നം കണ്ടു. അതിലേക്കുള്ള ചവിട്ടുപടികള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുമ്പോഴാണ് നിഷ്ഷ്ഠൂരമായ ഒരു രക്തസാക്ഷിത്വത്തിന് നാം സാക്ഷികളായത്. അമ്പത്തൊന്ന് വെട്ടുകള്‍, ആ വെട്ടുകള്‍ ഏറ്റത് സഖാവ് ടി.പിയുടെ മുഖത്ത് മാത്രമായിരുന്നില്ല. ഇന്നാട്ടിലെ ലക്ഷോപലക്ഷം വരുന്ന, ജനാധിപത്യത്തെ കയ്യാളുന്ന സാധാരണക്കാരന്റെ മുഖത്തുകൂടിയായിരുന്നു. അതുകൊണ്ട് തന്നെയാണ് വെറുമൊരു പ്രാദേശികഹര്‍ത്താലിലും, നിരോധനാജ്ഞയിലും അവസാനിക്കുമെന്ന് കൊലയാളികള്‍ കരുതിയ ഈ ക്രൂരമായ നരഹത്യ ജനാധിപത്യകേരളം ഒന്നാകെ ചര്‍ച്ച ചെയ്തതും.

ആശയപരമായ സമരം ജനാധിപത്യത്തെ കൂടുതല്‍ ശക്തമാക്കുമെന്നാണ് പാര്‍ട്ടിക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത്. എന്നാല്‍ നേതൃത്വം മാറുന്നതിനനുസരിച്ച് ആശയവും മാറുമെന്നാരും പഠിപ്പിച്ചിരുന്നില്ലല്ലോ സഖാക്കളേ. ആ മാറിയ ആശയങ്ങളോട് സമരസപ്പെട്ട് പോവാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടിക്ക് പുറത്ത് അതേ ആശയങ്ങളോടെ പ്രവര്‍ത്തിക്കാനുമാവില്ലെന്നും നിങ്ങള്‍ തന്നെ തെളിയിച്ചിരിക്കുന്നു. ഇതാണോ കമ്മ്യൂണിസം? അറിയില്ല. ഇന്ന് ഞാനും നിങ്ങളുമൊന്നും പഠിച്ചതോ കേട്ടതോ അല്ല കമ്മ്യൂണിസം. അതിന് കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ റെഡിമെയ്ഡ് നട്ടെല്ലുണ്ട്. കുത്തകമുതലാളിത്തത്തിന്റെ ആര്‍ക്കും കീഴടങ്ങാന്‍ മടിക്കുന്ന, തെറ്റുതിരുത്താന്‍ ശ്രമിക്കാത്ത, സ്‌നേഹവും ആര്‍ദ്രതയും നഷ്ടപ്പെട്ട ഒരു ഹൃദയമുണ്ട്. അതെ, ഇന്ന് ഇതൊക്കെയാണ് കമ്മ്യൂണിസം. നിങ്ങളും ഞങ്ങളുമെല്ലാം നേഞ്ചേറ്റ് വിളിച്ച മുദ്രാവാക്യങ്ങള്‍ ഇന്ന് എവിടെയൊക്കെയോ ഇടറി വീഴുന്നു. ഞങ്ങളതറിഞ്ഞു, പക്ഷേ നിങ്ങള്‍ ഇപ്പൊഴും അതറിയുന്നില്ല. ജനാധിപത്യവിരുദ്ധമായ അനുസരണം എന്ന മഞ്ചല്‍ ചുമന്ന് നിങ്ങള്‍ ഇപ്പൊഴും പാര്‍ട്ടിക്ക് വേണ്ടി തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നു. ആ വിളികള്‍ ജനഹൃദയങ്ങളിലേക്കൊഴുകുകയല്ല, നിങ്ങളുടെ തന്നെ നെഞ്ചില്‍ കുത്തിക്കയറുകയാണെന്ന് നിങ്ങള്‍ എപ്പോഴാണറിയുക.


സഖാവ് ടി.പി ഞങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചു തന്ന സ്‌നേഹോഷ്മളമായ കമ്മ്യൂണിസ്റ്റ് പാതകള്‍ വലിയൊരു വിപ്ലവവും കാത്ത് കിടക്കുന്നുണ്ട്. അത് രക്തരൂഷിതമായ വിപ്ലവമല്ല, ആശയസമരങ്ങളില്‍ നിന്നുയര്‍ന്നുപൊങ്ങിയ പ്രത്യയശാസ്ത്ര വിപ്ലവമാണത്. ആ വിപ്ലവത്തിനെ നേരിടാന്‍ നിങ്ങള്‍ക്കാവില്ല. കാരണം പാര്‍ട്ടി ഇന്ന് വെറുമൊരു അസ്ഥികൂടം മാത്രമായിക്കൊണ്ട് ചുരുങ്ങുകയാണ്. ആ അസ്ഥികൂടത്തിന്റെ കോര്‍പ്പറേറ്റ് നട്ടെല്ല് പുതിയൊരു സാമ്രാജ്യം തേടിപ്പോകുന്നതോടെ അത് തകരും. ആ തകര്‍ച്ചയില്‍ നേതാക്കളേ, നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. നഷ്ടപ്പെടുന്നത് ഇവിടുത്തെ സാധാരണക്കാരനാണ്, അവന്റെ സ്വപ്നങ്ങളാണ്, അവന്‍ കേട്ട കഥകളിലെ ധീരരക്തസാക്ഷ്യങ്ങള്‍ക്കാണ്, അവരുടെ ചോരയ്ക്കാണ്.

സഖാവ് ചന്ദ്രശേഖരന്‍ ഇവിടെ പോരാടിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയല്ല. ഇവിടെ നുഴഞ്ഞുകയറിയ ഫാസിസത്തിനും അതിന്റെ കാവലാളുകളായ ഗുണ്ടാസംഘങ്ങള്‍ക്കുമെതിരെയായിരുന്നു. പക്ഷേ, മൂല്യച്യുതി വന്ന നവമാര്‍ക്‌സിസ്റ്റുകളേ, നിങ്ങള്‍ കൊന്നുകളഞ്ഞല്ലോ ഞങ്ങളുടെ പ്രിയസഖാവിനെ എന്ന് വിങ്ങിക്കൊണ്ട് നില്‍ക്കാന്‍ മാത്രം ദുര്‍ബലരും ഭീരുക്കളുമല്ല ടി.പിക്കൊപ്പമുണ്ടായിരുന്നവര്‍. അദ്ദേഹം പകര്‍ന്നുതന്ന ആശയങ്ങളും അദ്ദേഹമെടുത്ത ധീരമായ നിലപാടുകളും ഞങ്ങളും ഏറ്റെടുക്കുന്നു. ഒരു പുതിയ തലമുറ അതേറ്റുവാങ്ങുമെന്നു ഞങ്ങളുറച്ച് വിശ്വസിക്കുന്നു. അതു കണ്ട് സഖാവ് അങ്ങകലെ നിന്ന് പുഞ്ചിരിക്കും, അത് നിങ്ങളെ പുച്ഛിച്ചുകൊണ്ടായിരിക്കില്ല, മറിച്ച് ധീരമായ, സ്വന്തം നട്ടെല്ലില്‍ നിവര്‍ന്നു നില്‍ക്കുന്ന കുറെ കമ്മ്യൂണിസ്റ്റുകളെ കണ്ട, തന്റെ പ്രത്യാശകളെക്കുറിച്ചുള്ള ഓര്‍മ്മകളിലായിരിക്കും.

ചന്ദ്രശേഖരന്‍ ഒരു കുലംകുത്തിയായിരുന്നോ അല്ലയോ എന്ന് ഒരു പാര്‍ട്ടി സെക്രട്ടറി പറഞ്ഞതുകൊണ്ട് മാത്രം അങ്ങനെയാവില്ല. ആരാണ് കുലംകുത്തി എന്നത് ഇവിടെ ചരിത്രം തെളിയിക്കും. അന്ന് ഇതേ നാവ് കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ഈ കുലംകുത്തിയെ വാഴ്ത്തിപ്പാടും. ആ വാഴ്ത്തുകള്‍ക്ക് പക്ഷേ കുറ്റബോധത്തിന്റെ, പശ്ചാത്താപത്തിന്റെ നീറ്റലുകളുണ്ടാവും. ശീതീകരിച്ച കൊളോസിയത്തിലെ നേതാക്കള്‍ അന്നുമിവിടെയുണ്ടെങ്കില്‍ നിങ്ങള്‍ അവരുടെ മുന്നില്‍ ചെന്ന് ഉറക്കെ വിളിച്ചുപറയും എന്ന് ഞങ്ങള്‍ക്കുറപ്പാണ്. 'സഖാവ് ചന്ദ്രശേഖരന്‍ ധീരനായിരുന്നു'.

ഇടതുബദലെന്ന കടമയാണ് ടി.പി ഞങ്ങളില്‍ അര്‍പ്പിച്ചത്


ആല്‍ബിന്‍

ത്ര ധാര്‍ഷ്ഠ്യത്തോടെയാണ് സി.പി.ഐ.എം-ഉം പിണറായി വിജയനും കേരളത്തിലെ ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്നത്. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും ഇന്ത്യ ഭരണഘടനയിലെങ്കിലും ജനാധിപത്യം എഴുതി വെച്ചിരിക്കുന്ന രാജ്യമാണെന്നുള്ള യാഥാര്‍ത്ഥ്യത്തിലേയ്ക്ക് സി.പി.ഐ.എം നേതൃത്വം എത്തുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിനു കാരണം അതിന്റെ കുലം തന്നെയാണ്. അത് ഇന്ന് രാഷ്ട്രീയ പ്രയോഗം നടത്തുന്നത് മാര്‍ക്‌സിസം-ലെനിനിസത്തില്‍ നിന്നല്ല . മുസോളിനിയില്‍ നിന്നും ഹിറ്റ്‌ലറില്‍ നിന്നും പോള്‍ പോട്ടില്‍ നിന്നുമാണ്. അതാണ് ജനാധിപത്യത്തിനെതിരായി കുലത്തെ കുറിച്ച് പറയുന്നത്. കുലത്തിന്റെ സിദ്ധാന്തം നമുക്ക് പറഞ്ഞു തന്നത് മനുവും ചാണക്യനുമാണ്. ചാണക്യതന്ത്രമാണിന്നു പാര്‍ട്ടിയെ നയിക്കുന്നത്. അത് കൊണ്ടാണ് തങ്ങളുടെ കൂടെ പ്രവര്‍ത്തിച്ച സഖാവിനെ, ഭിന്നാഭിപ്രായം മുഖം നോക്കി വിളിച്ചു പറഞ്ഞ മനുഷ്യ സ്‌നേഹിയെ, പോരാടുന്ന ജനതയുടെ, പണിയെടുക്കുന്നവന്റെ പടപ്പാട്ടുകാരനായ ധീര കമ്മ്യൂണിസ്റ്റിനെ നാല് മിനുട്ടിനുള്ളില്‍ അമ്പത്തിയോന്നു വെട്ടു കൊണ്ട് തലച്ചോറ് അതി നിഷ്ഠൂരമായി ചിന്നി ചിതറിച്ച് നിശ്ചലമാക്കിയത്.

തലച്ചോറിനോട്, ശാസ്ത്ര ഭാഷയില്‍ പറഞ്ഞാല്‍ മസ്തിഷ്‌കത്തോട് എന്നും ഭരണവര്‍ഗത്തിന് വിരോധമാണ്. അതുകൊണ്ടാണ് സോക്രട്ടീസിന് വിഷം നല്‍കിയപ്പോള്‍ ആ മസ്തിഷ്‌കം തകരണമെന്നു ഭരണകര്‍ത്താക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നത്. യേശുവിനു മുള്‍ക്കിരീടം സമ്മാനിച്ചത്. 'ഇവന്റെ മസ്തിഷ്‌കം ഇനി 20 കൊല്ലത്തേക്ക് പ്രവര്‍ത്തിക്കരുത് ' എന്നാണു ഗ്രാംഷിയെ തടവറയില്‍ തള്ളുമ്പോള്‍ മുസോളിനി ആക്രോശിച്ചത്....ഹോ! എന്തൊരതിശയം! എന്ത് ബീഭത്സമീ ചരിത്രാവര്‍ത്തനം.

പ്രിയ സഖാക്കളെ, നമ്മള്‍ സംസാരിക്കേണ്ടത് കുലത്തെ കുറിച്ചാണോ വര്‍ഗത്തെ കുറിച്ചാണോ എന്നതാണ് ആദ്യം പരിശോധിക്കേണ്ട വിഷയം. കമ്മ്യൂണിസ്റ്റുകാര്‍ എന്നും കുലം നിഷേധികള്‍ ആണു. അവര്‍ക്ക് വര്‍ഗമാണ് പ്രധാനം, വര്‍ഗമെന്നത് പാര്‍ട്ടി മാനേജരുടെ ശിങ്കിടികള്‍ അല്ല. തൊഴിലാളി വര്‍ഗമെന്നത് സ്വന്തം അധ്വാനമല്ലാതെ മറ്റൊന്നുമില്ലാത്തതും മിച്ച മൂല്യം സൃഷ്ടിക്കുന്നതുമായ, പണിയെടുക്കുന്ന വിഭാഗം എന്ന് മാര്‍ക്‌സിസം പറഞ്ഞപ്പോള്‍ ഈ ശിങ്കിടികളെ തൊഴിലാളി വര്‍ഗ്ഗമായി പാര്‍ട്ടി സെക്രട്ടറി തെറ്റി ധരിച്ചുവോ? ശരിയാണ് സര്‍, ഈ ശിങ്കിടികള്‍ അധ്വാനിക്കുന്ന വര്‍ഗം തന്നെയാണ്. ദയവു ചെയ്ത് ഇവരെ തൊഴിലാളിവര്‍ഗത്തിലല്ല അറക്കവാള്‍ വര്‍ഗത്തില്‍ ആണ് ഉള്‍പ്പെടുത്തേണ്ടത്. കാരണം ഇവര്‍ക്ക് കൊയ്യാനുള്ളത് കമ്മൂണിസ്റ്റുകാരുടെ തലകള്‍ ആണ്. പണിയാനുള്ളത് പാര്‍ട്ടിയുടെ സ്വര്‍ഗ്ഗലോകം ആണ്. നാട്ടാനുള്ളത് ഫാസിസത്തിന്റെ ആത്മാവ് കുടിയിരുത്തപ്പെട്ട ചെങ്കൊടിയാണ്.

ആ അറക്കവാള്‍ വര്‍ഗത്തെ ഉപയോഗിച്ച് നിങ്ങള്‍ കൊയ്‌തെറിഞ്ഞത് ധീരനായ കമ്മ്യൂണിസ്റ്റിനെയാണെങ്കില്‍ നിങ്ങള്‍ പടച്ചു വിടുന്നത് തോറ്റുതരാന്‍ മനസില്ലാത്ത ചങ്കൂറ്റമുള്ള കോടാനുകോടി ചന്ദ്രശേഖരന്മാരെയാണ്. നിങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും തറയ്ക്കാതെ അവരടങ്ങുകയില്ല. ഓര്‍മ്മകള്‍ നന്ന്. ചരിത്രം അങ്ങനെയാണ്. ഒരു ഫാസിസ്റ്റു തേര്‍വാഴ്ചയും അധികനാള്‍ അരങ്ങു വാണിട്ടില്ല . മുസോളിനിക്കുണ്ടായ വിധി ചരിത്രത്തില്‍ ഇടം പിടിക്കുന്നത് നിങ്ങള്‍ക്കുള്ള താക്കീതായാണ് . എത്ര ഗീബല്‍സന്‍മാരെ നിങ്ങള്‍ പടച്ചുവിട്ടും കാര്യമില്ല. അതൊക്കെ കേവലം മണല്‍ തിട്ടകള്‍ മാത്രാമായി അവശേഷിക്കും. ഏതു കൊളോസിയത്തില്‍ നിങ്ങള്‍    പോയൊളിച്ചാലും തീപ്പന്തമായല്ല, തിളങ്ങിന്ന സൂര്യന്‍ ആയി കടന്നു വരും, കരുതിയിരിക്കുക . നിങ്ങള്‍ പറയുന്നു ഞങ്ങള്‍ സി പി ഐ എംനെ തകര്‍ക്കാനായി നില്‍ക്കുന്നവര്‍ ആണെന്ന്. തീര്‍ച്ചയായും നിങ്ങള്‍ പറയുന്നത് ശരിയാണ്. എന്നാല്‍ ഞങ്ങള്‍ വ്യക്തികളെ ഉന്മൂലനം ചെയ്യാനല്ല മറിച്ചു സി പി ഐ എം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ തകര്‍ക്കാന്‍ തന്നെയാണ് നിലകൊള്ളുന്നത്. എന്ത് കൊണ്ടാണത്? കാരണം സി പി ഐ എം ഒരു വലതുപക്ഷ പാര്‍ട്ടി മാത്രമാണ്. പണിയെടുക്കുന്ന വര്‍ഗത്തെ ഇവിടുത്തെ സമ്പന്നനു വേണ്ടി കുരുതി കൊടുക്കുന്ന പാര്‍ട്ടിയാണതെന്ന് ബംഗാളില്‍ നാം കണ്ടതാണ്. സ്വന്തം വര്‍ഗത്തെ കശാപ്പ് ചെയ്യാന്‍ അവര്‍ക്കൊരു മടിയുമുണ്ടായില്ല. അതേ നിഷ്ഠൂരത തന്നെയാണ്, അതേ കഠിന കഠോര ഹൃദയം തന്നെയാണ്, അതേ വഞ്ചനയുടെ മൂര്‍ത്തിമദ്ഭാവമാണ് ആ പാര്‍ട്ടി സഖാവ് ടി പി യെ 30 വെള്ളി കാശിനായി വക വരുത്തിയപ്പോഴും കണ്ടത്. ഒരു മര്‍ദ്ദനത്തില്‍ അവസാനിക്കാവുന്ന ശരീരത്തില്‍ 51 വെട്ടുവെട്ടുന്നതിന്റെ ആവശ്യകത എന്താണ്, ഈ ഭയപ്പെടുത്തല്‍ അല്ലാതെ? അത്തരത്തിലുള്ള ഒരു പാര്‍ട്ടി, ഒരു ജനാധിപത്യ സമൂഹത്തിനു ഉള്‍ക്കൊള്ളാനാവുന്നതാണോ? ഒരു ജനാധിപത്യ പാര്‍ട്ടി പോലുമാകാത്ത ഈ പാര്‍ട്ടിക്കെങ്ങനെ സോഷ്യലിസം കൊണ്ട് വരാന്‍ ആകുമെന്ന് ഇനിയും നമ്മള്‍ ചോദിച്ചില്ല എങ്കില്‍ നമ്മള്‍ ചരിത്രത്തോട് ചെയ്യുന്ന അനീതിയാകും.

കോണ്‍ഗ്രസ് ഒരിക്കലും ആഗ്രഹിക്കില്ല സി പി ഐ എം തകരണമെന്ന്. കാരണം ഇന്ത്യയിലെ ഏറ്റവും ശക്തമായ സേഫ്ടി വാല്‍വ് ആണ് സി പി ഐ എം. ഇന്ത്യയിലെ വിപ്ലവ പ്രവര്‍ത്തനത്തിന് ഏറ്റവും വലിയ തടയണയാണിത്. കാരണം വിപ്ലവത്തെ സ്‌നേഹിക്കുന്ന, കമ്മ്യൂണിസത്തെ സ്‌നേഹിക്കുന്ന, ചെങ്കൊടിയെ നെഞ്ചോടണക്കുന്ന ജന ലക്ഷങ്ങളെ വിപ്ലവത്തില്‍ നിന്നകറ്റുന്ന പ്രസ്ഥാനം ആണത്. അത് കൊണ്ടാണ് പല രാഷ്ട്രീയ സന്ദര്‍ഭങ്ങളിലും കോണ്‍ഗ്രസ് സി പി ഐ എംനോട് കൂട്ടുകൂടുന്നതും സഹായം അഭ്യര്‍ത്ഥിക്കുന്നതും.  അതുകൊണ്ട് തന്നെയാണ് ഇവിടത്തെ കോണ്ഗ്രസ് പ്രതിസന്ധിയില്‍ ആകപ്പെടുമ്പോള്‍ സി പി ഐ എമ്മിനു വിറളി    പിടിക്കുന്നതും. യു പി എ സര്‍ക്കാര്‍ തൂക്കു പാര്‍ലമെന്റിലേക്ക്        പോകുമ്പോള്‍ ഇവിടത്തെ അധികാരി വര്‍ഗത്തിനുണ്ടാകുന്ന അനിശ്ചിതത്വത്തെ, പ്രതിസന്ധിയെ പരിഹരിക്കാന്‍ സുര്‍ജിത് സഖാവ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് മണിമാളികകള്‍ തോറും ഓടി നടന്നത് ഇവിടെ ആരും മറന്നിട്ടില്ല.. പാര്‍ലമെന്റില്‍ സീറ്റ് എണ്ണം കൂട്ടാന്‍, വിദ്യാഭ്യാസ മാഫിയ കളിക്കുന്ന മെത്രാന്മാരുടെയും ഉസ്താതുമാരുടെയും എന്‍ എസ് എസ്/ എസ് എന്‍ ഡി പി മുതലായ മത ശക്തികളുടെയും അരമന കയറുന്ന സി പി ഐ എമ്മിനു ശരിയായ ഇടതു ബദലിനായി പോരാടുന്ന കമ്മ്യൂണിസ്റ്റുകാരെ വിമര്‍ശിക്കാന്‍ എന്ത് ധാര്‍മികാവകാശം.? അപ്പോഴൊക്കെ ഈ വലതു ശകതികള്‍, വലതു ശകതികള്‍ അല്ലാതായിത്തീര്‍ന്നോ? ഇവര്‍ വിപ്ലവ കമ്മ്യൂണിസ്റ്റുകള്‍ ആയിരുന്നോ? എന്തിനു? പി ഡി പി ക്കാരനും സോളിഡാരിറ്റിമൊക്കെയായി വരെ അധികാരം പങ്കിടാന്‍ ഇവര്‍ക്ക് മടിയില്ല എന്നതാണ് നേര് . ആ സി പി ഐ എം ആണ് ടി പി ചന്ദ്രശേഖരന്‍ എന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റിനെ കള്ളന്‍ എന്ന് വിളിക്കുന്നത്. അദ്ദേഹത്തിന്റെ ധീരയായ ജീവിത സഖാവിന്റെ വാക്കുകളെ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ ജല്‍പനങ്ങള്‍ ആണെന്ന് പറഞ്ഞു അധിക്ഷേപിച്ചു. എത്ര മാത്രം സ്ത്രീ വിരുദ്ധമാണ് നിങ്ങളുടെ പാര്‍ട്ടി എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഒരു സ്ത്രീയ്ക്ക് ഇത്തരം സാന്നിദ്ധ ഘട്ടത്തില്‍ ധീരമായ നിലപാട് എടുക്കാന്‍ കഴിയില്ലെന്ന് നിങ്ങളെ പഠിപ്പിച്ച മാടമ്പി ആരാണ് സര്‍? ഇത് കേള്‍ക്കുന്ന അനേകായിരം സ്ത്രീകള്‍ ഉണ്ട്, അവര്‍ ഈ പാര്‍ട്ടിയെ കാര്‍ക്കിച്ചു തുപ്പും.

ഇപ്പോള്‍ നിങ്ങള്‍ പറയുന്നു സ്ഥാനമോഹിയാണ് ചന്ദ്രശേഖര     നും അദ്ദഹേത്തിന്റെ സഖാക്കളുമെന്നു. ഏതു സ്ഥാനമാണ് സുഹൃത്തുക്കളെ ചന്ദ്രശേഖരന്‍ മോഹിച്ചത്? അങ്ങനെ സ്ഥാനം മോഹിച്ചിരുന്നുവെങ്കില്‍ അദ്ദേഹം സി പി ഐ എം ല്‍ തുടരുമായിരുന്നു .അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ പോകുമായിരുന്നു. അങ്ങനെ പലരും പോയല്ലോ, എം വി രാഘവനും ഗൗരിയമ്മയും അടക്കം ഏറ്റവും അവസാനമായി സെല്‍വ്വ രാജും. അവര്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടി. അങ്ങനെ പോയിരുന്നുവെങ്കില്‍ ഞങ്ങളുടെ ടി പി ഇപ്പോഴും ഈ ഭൂമിയില്‍ ജീവനോടെ അവശേഷിച്ചേനെ. നിങ്ങള്‍ക്കെളുപ്പം അദ്ദേഹത്തെ തോല്‍പ്പിക്കാനാവുമായിരുന്നു . നോക്കൂ ഇന്ന് നിങ്ങള്‍ നേരിടുന്ന പ്രതിസന്ധി എന്ത് കൊണ്ടാണ്? എന്ത് കൊണ്ടാണ് കേരള ജനത ടി പി ക്ക് വേണ്ടി ഹൃദയാശ്രു പൊഴിക്കുന്നത്? ടി പി വലതു പക്ഷത്തേക്ക് കൂറ് മാറിയ വലതനല്ല, മറിച്ചു സാമ്രാജ്യത്വത്തിനെതിരായി , അധീശ വര്‍ഗങ്ങള്‍ക്കെതിരായി , പണിയെടുക്കുന്നവന്റെ, സാധാരണക്കാരന്റെ താല്പര്യം ഉയര്‍ത്തി പിടിച്ച ധീരനായ കമ്മ്യൂണിസ്റ്റാണ്. അവന്‍ രക്തസാക്ഷിത്തം വരിച്ചത് ഞങ്ങള്‍ക്കൊരു കടം ബാക്കി വെച്ചിട്ടാണ് . ഇവിടത്തെ വര്‍ഗവഞ്ചകരായ സി പി ഐ എം മുതലായ കപട ഇടതു പക്ഷത്തിനും കൊണ്‍ഗ്രസിനും ബി ജെ പി യും മറ്റു വര്‍ഗീയ പാര്‍ട്ടികള്‍ അടങ്ങുന്ന വലതു പക്ഷത്തിനുമെതിരെ, പാവപ്പെട്ടവനു വേണ്ടി അവന്റെ ജീവിത സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ഒരു ഇടതു ബദല്‍ രൂപപ്പെടുത്തുക എന്ന ഭാരിച്ച കടം. ആ കടം ഞങ്ങള്‍ നിറവേറ്റുക തന്നെ ചെയ്യും.

നിര്‍ഭയമായ ജീവിതമാണ് സ്വാതന്ത്ര്യം



കെ.പി.ലിജുകുമാര്‍


മാനവികത, സ്വാതന്ത്യം, രാഷ്ട്രീയം, രാഷ്ട്രീയക്കാരന്‍, കമ്മ്യൂണിസ്റ്റ് തുടങ്ങിയ പദങ്ങള്‍ക്ക് ജീവിതാര്‍ത്ഥങ്ങള്‍ കല്‍പ്പിക്കുന്നതരത്തില്‍ വഴിത്തിരിവിന്റെ ഭൂമിക സൃഷ്ടിച്ചിരിക്കുകയാണ് പുതിയ കേരളീയ പരിസരം. സഖാവ് ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം അതിന്റെ വിശാലമായ അര്‍ത്ഥങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നു. അത് കേരളിയന്റെ രാഷ്ട്രീയ-സാമുഹ്യ ബോധതലങ്ങളെ ഉഴുതുമറിച്ചുകൊണ്ടിരിക്കുന്നു. തെളിമയാര്‍ന്ന ഈ അകക്കണ്ണിനെ മൂടിവരിയനുള്ള വെപ്രാളത്തിലാണ് സി പി ഐ എം നേതൃത്വം. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല ആര്‍ എം പി പ്രവര്‍ത്തിക്കുന്നതെന്നും  ചന്ദ്രശേഖരന്‍ സ്ഥാനമോഹവും പാര്‍ലമെന്ററി ആര്‍ത്തിയുമുള്ളവനെന്നും സി പി ഐ എം നേതൃത്വം പ്രമേയം പാസാക്കുന്നു. ഇരട്ട ചങ്കുള്ള കമ്മ്യൂണിസ്റ്റ് ആയും കുലത്തില്‍ തന്നെയുള്ള ധീരനായ പോരാളിയായും സമൂഹം ഏറ്റുപറയുകയും ജീവിതം കൊണ്ട് അത് സ്വയം അടയാളപെടുത്തുകയും ചെയ്ത ധീരനെയാണ് സി പി ഐ എം നേതൃത്വം കരിപിടിച്ച മനസിലെ കറുത്ത മഷികൊണ്ട് വെളുത്ത കടലാസിലെ കറുത്ത കരടാക്കി അവതരിപ്പിക്കുന്നത്. ഇതിനു ടി പി ചന്ദ്രശേഖരന്‍ തന്നെ മറുപടി കൊടുക്കുന്നുമുണ്ട്. 2012 ജനുവരി ലക്കം ഇടതു പക്ഷം മാസികയില്‍ ടി പി എഴുതിയ ലേഖനം രാഷ്ട്രീയവും സംഘടനാപരമായും സി പി എമ്മിനെ വിലയിരുത്തുകയും പുതിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദിശയെ വ്യക്തമാക്കുകയും ചെയ്യുന്നു. '1964 ല്‍ സി പി ഐ എം അംഗീകരിച്ച പാര്‍ടി പരിപാടി 2000ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് നടത്തിയ ഭേദഗതികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത ഗൂഢാലോചനയായിരുന്നെ'ന്നു ടി പി വിശദികരിക്കുന്നു.
വിദേശ മൂലധനം കണ്ടുകെട്ടണമെന്ന 64ലെ പരിപാടി ഭേദഗതി ചെയ്തു തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വിദേശ ഫിനാന്‍സ് മൂലധനം ആകാം എന്ന് പ്രഖ്യാപിച്ചു. പ്രതിഫലമില്ലാതെ ജന്മിത്തം അവസാനിപ്പിക്കണമെന്ന വാദം പരിപാടിയില്‍ നിന്ന് നീക്കം ചെയ്തു. വിദ്യാഭ്യാസം പൊതു ഉടമസ്ഥതയിലായിരിക്കണമെന്ന ഭാഗം പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണമെന്നാക്കി വെള്ളം ചേര്‍ത്തു. ഇങ്ങനെ വിദേശ ഫിനാന്‍സ് മൂലധന ശക്തികള്‍ക്കും ഭൂപ്രഭുത്വത്തിനും മറ്റു കമ്പോള ശക്തികള്‍ക്കും ഇളവും അയവും ചെയ്തുകഴിയുമ്പോള്‍ ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് എന്ത് വിപ്ലവകരമായ കടമയാണ് നിര്‍വ്വഹിക്കാനാവുക എന്ന് ടി പി ചോദിക്കുന്നു. അതുവരെ പാത്തും പതുങ്ങിയും പ്രച്ഛന്ന വേഷങ്ങളിലും  അവതരിപ്പിക്കപെട്ട നവസാമ്പത്തിക അജണ്ടകള്‍ 2000-ലെ പുതുക്കിയ ഈ പരിപാടിയോടെ സി പി ഐ എം നേതൃത്വം അക്രമോത്സുക മാക്കുകയാണ് ഉണ്ടായതെന്ന് അദേഹം വ്യക്തമാക്കുന്നു.

കേരളീയ സാമുഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വകാര്യമൂലധന ശക്തികള്‍ കയ്യേറുന്നതിനു മറയായി പ്രവര്‍ത്തിച്ചത് സി പി ഐ എം ആണെന്നും ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ ദുരുപയോഗത്തിലുടെയാണ് ഇത് സാധ്യമായതെന്നു സഖാവ് ടി പി പറയുന്നു. മാര്‍ക്‌സിസം കയ്യൊഴിഞ്ഞ ഒരു പാര്‍ട്ടി ലെനിനിസം കൊണ്ട് നടക്കുന്നത് ഫാസിസത്തിന് കാരണമായെന്നും സി പി ഐ എം പോലുള്ള കമ്മ്യുണിസ്റ്റ് പാര്‍ട്ടികളെ വര്‍ഗ രാഷ്ട്രീയ വീഥികളില്‍ തിരിച്ചെത്തിക്കാന്‍ കഴിയാത്ത വിധം അവര്‍ അടിസ്ഥാന മാര്‍ക്‌സിസ്റ്റ് ദര്‍ശനങ്ങളില്‍നിന്നു അകന്നു പോയെന്നും അദ്ദേഹം അടിവരയിടുന്നു. വ്യവസ്ഥാപിത ഇടതുപക്ഷം ഉപേക്ഷിച്ചു പോയ വര്‍ഗ്ഗസമര   പാതകളെ വീണ്ടെടുക്കാനും സോഷ്യലിസ്റ്റ് പ്രയോഗത്തിന്റെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും മുതലാളിത്ത  സാമ്രാജ്യത്വ ചൂഷണ പദ്ധതികള്‍ക്കെതിരെ ലോകത്തെങ്ങും വ്യാപകമാകുന്ന സമരങ്ങളെ നയിക്കാനും ശേഷിയുള്ള ഒരു പ്രസ്ഥാനം കെട്ടി പടുക്കുക എന്ന ത്യാഗ നിര്‍ഭരമായ ചുമതല ഏറ്റെടുക്കാന്‍ സഖാവ് ടി പി ആഹ്വാനം ചെയ്യുന്നു.

പ്രത്യയശാസ്ത്രവും രാഷ്ട്രീയവും കയ്യൊഴിഞ്ഞത് ഞങ്ങളല്ലെന്നും അത് അടിമുടി കുഴിച്ചുമൂടിയത് സി പി ഐ എം ആണെന്നുമുള്ള പ്രഖ്യാപനത്തിലൂടെ കഴിഞ്ഞ കാലങ്ങളില്‍ ടി പിയുടെ നേതൃത്വത്തില്‍  റെവലൂഷണറി  മാര്‍ക്‌സിസ്റ്റ് പാര്‍ടിയും പുതിയ കാലത്തെ സമരങ്ങള്‍ക്കും സംഘടനകള്‍ക്കും  വേണ്ടി അഹോരാത്രം നിര്‍ഭയമായ ജീവിതം നയിക്കുകയായിരുന്നു. റെവലൂഷണറി  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേര് സ്വീകരിക്കുന്നതിനു മുന്‍പ് ഒഞ്ചിയം വിപ്ലവകാരികളുടെ സംഘടനക്കു മാര്‍ക്‌സിസ്റ്റ് പാര്‍ടി എന്നായിരുന്നു പേര്. രെജിസ്‌ട്രേഡ് പാര്‍ട്ടി എന്ന നിലയില്‍ സി പി ഐ എം ആ പേരിനെ  തെരഞ്ഞെടുപ്പു കമ്മിഷനില്‍ ചോദ്യം ചെയ്തു. ആ പേരില്ലാതായാല്‍ പുതിയ പ്രസ്ഥാനം ഇല്ലാതാകും എന്ന് സി          പി ഐ എം ബുദ്ധികേന്ദ്രങ്ങള്‍ കരുതിക്കാണും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ പുതിയ പ്രസ്ഥാനത്തെ വിലക്കി. എന്നാല്‍ പുതിയ  പ്രസ്ഥാനത്തെ ജനങ്ങളും മാധ്യമങ്ങളും കൂടി റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന് വിളിച്ചു തുടങ്ങി. അങ്ങനെ സംഘടന റവലുഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായി.

2008ലാണ് ഒഞ്ചിയത്തെ വിപ്ലവകാരികള്‍ സി പി ഐ എമ്മില്‍ നിന്നും പുറത്തുവരുന്നത്. സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ  മുന്നണി ഭരണം നടത്തുന്ന സമയം. നിരവധി ജനകീയ സമരങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന വി എസ് അച്യുതാനന്ദനു നിയമസഭ സീറ്റ് നിഷേധിച്ചതിന്റെ അനുരണനങ്ങള്‍ വിട്ടു മാറാത്ത സമയം. എം എന്‍ വിജയന്റെ നേതൃത്വത്തില്‍ സി പി ഐ എമ്മിനകത്ത് നാലാം ലോക വാദത്തിനെതിരെ പ്രത്യയശാസ്ത്ര സമരം ഒരു വശത്തും, മൂന്നാര്‍, ലാവ്‌ലിന്‍, സാന്റിയാഗോ മാര്‍ട്ടിന്‍, ഫാരിസ് അബൂബക്കര്‍, വിജയ് മല്യ തുടങ്ങി രക്തക്കറ പുരണ്ട ഫിനാന്‍സ് മൂലധനത്തിന്റെ ഇടനിലക്കാരായി സി പി ഐ എം നേതൃത്വം മാറി, എല്ലാ മറകളും നീക്കി പുറത്തു വന്ന ഘട്ടം. ഈ ഘട്ടത്തില്‍ സിപി ഐ എമ്മിനകത്തു നിരവധി ധ്രുവീകരണങ്ങള്‍ ഉണ്ടായി. അധിനിവേശ പ്രതിരോധ സമിതി, കമ്മ്യൂണിസ്റ്റ് കാമ്പയിന്‍, കമ്മറ്റി ഇടതു പക്ഷ ഏകോപനസമിതി തുടങ്ങിയ സംഘടനകള്‍ ആയും വ്യക്തികള് ആയും സി പി എം നകത്ത് നിന്നും അതിന്റെ നയ വ്യതിയാനങ്ങള്‍ക്കെതിരെ പുറത്തു വന്നു. ഇതിന്റെ ഭാഗം തന്നെയായിരുന്നു ആര്‍ എം പി.

ഇത് തികച്ചും ആശയപരമായിരുന്നു. എന്നാല്‍ ഇതിനെ സി പി ഐ എം നേതൃത്വം കൈകാര്യം ചെയ്തത് സാങ്കേതികവും സംഘടനാപരവുമായ രീതിയില്‍ ആയിരുന്നു. ഒഞ്ചിയത്ത് തന്നെയുള്ള ഒരു ഉദാഹരണം എടുക്കാം. 2003 വര്‍ഷം പിണറായി വിജയന്‍ എന്ന   സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ വീടിനെക്കുറിച്ച് വിവാദമുയര്‍ന്നു. വസ്തുത അന്വേഷിക്കാന്‍ പോയ സഖാക്കള്‍ സുധീഷ്, സജീഷ് എന്നിവരെ പാര്‍ടി പുറത്താക്കി. എന്നാല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സെക്രട്ടറിക്ക് എങ്ങനെ ഇത്ര വലിയ വീടുണ്ടായി എന്നും സ്വകാര്യ സ്വത്തും വ്യക്തി താല്പര്യവും പാര്‍ടി നേതൃത്വത്തിന് കീഴടങ്ങിയതെങ്ങനെയെന്നും പരിശോധിക്കാന്‍ തയ്യാറായില്ല . എസ്.എഫ്.ഐ നേതാവും മടപ്പള്ളി കോളേജ് യുണിയന്‍ ചെയര്‍മാനുമായിരുന്ന ലിജീഷ് കുമാര്‍ ഈ നടപടിയെ കുറിച്ച് ഇങ്ങനെ എഴുതി. ''നോക്കിയാല്‍ പേടിച്ചു പോകുന്ന എന്തായിരിക്കണം അവിടെ ഒളിപ്പിച്ചു  ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവുക? ഈ ചോദ്യങ്ങള്‍ പലപ്പോഴും എന്നെ വേട്ടയാടി. ഒരു  ശത്രുവിന്റെ വീട് പോലെ എന്തിനാണ് ഒരു സഖാവിന്റെ വീടിനെ കണുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്? അന്നാദ്യമായി ഞാന്‍ കീഴാളനാണെന്നും വീട് ഞങ്ങളുടെ ദൃഷ്ടി പതിഞ്ഞാല്‍ തീണ്ടലുണ്ടാവുന്ന ഒരു മുതലാളിയുടെതാണെന്നും ഞാന്‍ വിശ്വസിച്ചു.'' തികച്ചും സംഘനാപരമായ നടപടിയിലൂടെ ആ സംഭവത്തെ അവസാനിപ്പിക്കാന്‍ നോക്കിയ പാര്‍ട്ടിക്ക് പിന്നീട് അകത്തും പുറത്തുമായി ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. എം പി പരമേശ്വരന്‍ ഉയര്‍ത്തിയ നാലാം ലോക വാദവും ഫാരിസ് അബൂബക്കറുമായുള്ള ബന്ധവും ഒക്കെ ഉയര്‍ത്തിയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കേരളീയ സമൂഹത്തില്‍  സി പി ഐ എമ്മിനെതിരായ പൊതു ബോധം രൂപപ്പെടുത്തി. ഇതാകട്ടെ  സി പി ഐ എം വലതുപക്ഷ വല്‍ക്കരിക്കപ്പെട്ടിരിക്കുകയും കമ്മ്യൂണിസ്റ്റു പാര്‍ടി അല്ലാതായിത്തീരുകയും  ചെയ്തതാണ്. ടി പി യുടെ വധത്തിനു ശേഷം ജനങ്ങളും പാര്‍ടിയും തമ്മിലുള്ള വൈരുധ്യം മൂര്‍ഛിച്ച ഘട്ടത്തില്‍ ആണ് വി എസ്, ആര്‍ എം പി യുടെ രൂപീകരണത്തെ 64 ലെ പിളര്‍പ്പിനോടും ടി പി ധീരനായ കമ്മ്യൂണിസ്റ്റെന്നും പ്രസ്താവിക്കുന്നത്. ഇതിനു മറുപടി പറയാന്‍ കഴിയാത്ത വിധം  സി പി ഐ എം പ്രതിരോധത്തിലായിരിക്കുന്നു.

ഇതിനെ രാഷ്ട്രീയമായി വിശദീകരിക്കാന്‍ കഴിയാത്തതിനാലാണ് ചന്ദ്രശേഖരന്‍ സ്ഥാന മോഹിയാണെന്നും ആര്‍ എം പിയ്ക്ക് പ്രത്യയശാസ്ത്ര അടിത്തറയില്ലെന്നും സി പി ഐ എമ്മിനു വിശദീകരിക്കേണ്ടിവരുന്നത്. ആര്‍ എം പിയുടെ സമ്മേളനത്തില്‍ പാസാക്കപ്പെട്ട പ്രമേയങ്ങളും ചന്ദ്രശേഖരന്റെ ലേഖനങ്ങളും ഇടപെട്ട സമരങ്ങളും അവര്‍ക്ക് അറിയാത്തത് കൊണ്ടല്ല.   സി പി ഐ എം നേതൃത്വത്തിനെതിരെ അന്വേഷണം നീങ്ങുമ്പോള്‍ നേതാക്കളെ അറസ്റ്റുചെയ്താല്‍ പാര്‍ട്ടി തീപ്പന്തമാകുമെന്നും പാര്‍ട്ടി ഓഫീസുകളെ പരിശോധനയ്ക്ക്  വിധേയമാക്കിയാല്‍  കോണ്‍ഗ്രസ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും   സി പി ഐ എം നേതൃത്വം വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ വെല്ലുവിളി ചുങ്ക        പാതയ്‌ക്കെതിരെ ഉയര്‍ത്താനും ടോള്‍ പിരിവു കേന്ദ്രങ്ങള്‍ ഉപരോധിക്കാനും   സി പി ഐ എമ്മിനു കഴിയുമോ? അംഗങ്ങളും അനുഭാവികളുമായി ലക്ഷക്കണക്കിനാളുകള്‍ ഉണ്ടായിട്ടും സമരോത്സുകമായൊരു ജനതയെ അതില്‍ നിന്നും വിലക്കിയിരിക്കുന്നത്   സി പി ഐ എമ്മിന്റെ അരാഷ്ട്രീയതയാണ്.

ഇനി ടി പി വധത്തിന്റെ അന്വേഷണത്തെ സി പി ഐ എം വെല്ലുവിളിക്കുന്നത് നോക്കാം. സാമൂഹികമായി ഒറ്റപ്പെട്ട  സി പി ഐ എം അണികളെ ഒപ്പം നിര്‍ത്താന്‍ പുതിയൊരു സമ്മര്‍ദ്ദ തന്ത്രം മെനയുകയാണ്. കണ്ണൂരിലെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കേസ് അന്വേഷണത്തെ അട്ടി മറിക്കാന്‍ കഴിയും എന്നാണു  സി പി ഐ എം കരുതുന്നത്. എന്നാല്‍ യു ഡി എഫ്, എല്‍ ഡി എഫ് മുന്നണികളുടെ ചക്കളത്തിപോരാട്ടങ്ങള്‍ക്ക് വിട്ടു കൊടുക്കാതെ ടി പിയുടെ രക്തസാക്ഷിത്വത്തെ ജനകീയ പൊതു ബോധം, ഈ മുന്നണികളെ വെല്ലു വിളിക്കുന്നുണ്ട്. ഇതിനെ മുന്നോട്ടു കൊണ്ട് പോകണമെങ്കില്‍ ഈ ജനകീയ പൊതുബോധത്തില്‍ നിന്നും ടി പി ഉയര്‍ത്തിയ രാഷ്ട്രീയത്തെ ഒരു പടി കൂടി ഉയര്‍ത്താന്‍ പുരോഗമന ജനാധിപത്യ ശക്തികള്‍ക്ക്  കഴിയണം. മാനവികതയുടെയും  സ്വാതന്ത്ര്യത്തിന്റെയും സന്ദേശം ആണ് ടി പിയുടെ രക്തസാക്ഷിത്വം ഉയര്‍ത്തിയത്. ചൂഷണ രഹിതമായ, വ്യക്തിതാല്‍പര്യങ്ങള്‍ക്കതീതമായ മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ സാധ്യമാവൂ. അങ്ങനെ ധീരനായ കമ്മ്യൂണിസ്റ്റായി, 'സ്വാതന്ത്ര്യമെന്നാല്‍ നിര്‍ഭയമായ ജീവിതം ആണെന്ന് ടി പി ജീവിതം കൊണ്ട് അടിവരയിടുന്നു'

കേരള ജനത ടി.പി.ക്കൊപ്പമാണ്


 ലാല്‍ ഷിദീഷ്
മരങ്ങളുടെ പാതയിലൂടെയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നുവന്നത്. പുന്നപ്ര വയലാര്‍ സമരങ്ങള്‍. ഒഞ്ചിയം ചെറുത്തുനില്‍പ്പുകള്‍. കയ്യൂരിലെയും കരിവള്ളൂരിലെയും കര്‍ഷക സമരങ്ങള്‍. കാവുമ്പായിയിലെയും ചിറയ്ക്കലിലെയും കര്‍ഷക സമരങ്ങള്‍ തുടങ്ങിയ സമര പോര്‍മുഖങ്ങളിലൂടെ സഖാക്കളുടെ രക്തം സാക്ഷിയാക്കി വളര്‍ന്നുവന്ന പ്രസ്ഥാനം ഇന്ന് സമരങ്ങളുടെ പാത മറക്കുന്നുവെന്നു മാത്രമല്ല ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഇടതു സര്‍ക്കാറിന്റെ കാലത്ത് കിനാലൂരില്‍ പോലീസ് നടത്തിയ നരനായാട്ട് കേരള മനസാക്ഷിയെ ഞെട്ടിച്ചതാണ്. മൂലമ്പിള്ളിയിലെയും ചെങ്ങറയിലെയും സമരങ്ങളോട് മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുഖം തിരിച്ചു നിന്നു. കേരളത്തെ മുഴുവന്‍ ബാധിക്കുന്ന ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെയുള്ള സമരങ്ങളോടും ശത്രുതാ മനോഭാവമായിരുന്നു മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്.

അവിടെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കടമകള്‍ എന്തൊക്കെയാണെന്നുള്ള ചോദ്യം ഉയര്‍ന്നുവരുന്നത്. ഒരു കമ്യൂണിസ്റ്റുകാരന്റെ പോരാട്ടം ജന്‍മിത്വത്തിനെതിരായിരിക്കണം. മുതലാളിത്തതിനെതിരായിരിക്കണം. സാമ്രാജ്യത്വത്തിനെതിരായിരിക്കണം. പാര്‍ട്ടി നേതാക്കന്‍മാര്‍ ആധുനിക ജന്‍മികളായി മാറുമ്പോള്‍, മുതലാളിമാരുടെ ബഡാദോസ്തുക്കള്‍ ആയി മാറുമ്പോള്‍, രാഷ്ട്രീയ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാത്ത അണികള്‍ പാര്‍ട്ടിയില്‍ നിന്നും വിട പറയും. അങ്ങനെ വിട പറയുന്ന ചേര്‍ച്ചയുള്ള മാനസങ്ങള്‍ വീണ്ടും ഒത്തുചേരും. ഇടതുപക്ഷത്തിന് ആഴത്തില്‍ വേരോട്ടമുള്ള കേരള മണ്ണില്‍ വ്യവസ്ഥാപിത നിലപാടുകളുമായി പുതിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉദിച്ചുയരും.

അതാണ് ഒഞ്ചിയം എന്ന രക്തസാക്ഷി ഗ്രാമത്തില്‍ നാം കണ്ടത്. തളിക്കുളത്തും ഷൊര്‍ണ്ണൂരിലും കുന്ദംകുളത്തും മാവൂരിലും അത്തോളിയിലും പുതിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു. ഇടതുപക്ഷം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പ്രസ്ഥാനങ്ങള്‍ നിറവേറ്റാത്ത കടമകള്‍ ഞങ്ങള്‍ നിറവേറ്റും എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞുകൊണ്ട്. ഒഞ്ചിയത്ത് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച വേളയില്‍ സ. ടി പി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞതും അതായിരുന്നു. 'സി പി എമ്മിന്റെ പ്രഖ്യാപിത നിലപാടുകളില്‍ ഉള്ള എന്നാല്‍ സി പി എം നടപ്പാക്കാത്ത നയങ്ങള്‍ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് നമ്മള്‍ നടപ്പിലാക്കും'.

നയപരിപാടികളില്‍ ഉറച്ചു നിന്നുകൊണ്ട് ശക്തമായ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായാണ് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചു പോന്നത്. സി പി എമ്മിനുണ്ടായിരുന്ന എല്ലാ വര്‍ഗ്ഗ ബഹുജന സംഘടനകളും റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്കുമുണ്ടായിരുന്നു. എസ്എഫ്‌ഐ (റെവല്യൂഷണറി), ഡിവൈഎഫ്‌ഐ (റെവല്യൂഷണറി), സിഐടിയു (റെവല്യൂഷണറി), മഹിള അസോസിയേഷന്‍ (റെവല്യൂഷണറി) തുടങ്ങി നവബാലസംഘം വരെ ആര്‍എംപിയ്ക്കുണ്ടായിരുന്നു. ടി പി ചന്ദ്രശേഖരന്‍ എന്ന സംഘാടകനും രക്തസാക്ഷി ഗ്രാമത്തിലെ മനസുകളും ഒത്തുചേര്‍ന്നപ്പോള്‍ ഒരു സ്വപ്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒഞ്ചിയത്ത് ഉടലെടുത്തു. ഒഞ്ചിയത്തുകാര്‍ക്ക് ടി പി ഒരു നേതാവായിരുന്നില്ല തങ്ങളില്‍ ഒരാളായിരുന്നു. ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് അനര്‍ഗനിര്‍ഗളം പ്രസംഗിച്ച് നേതാവായ വ്യക്തി ആയിരുന്നില്ല ടി പി. ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിച്ച്, സമരങ്ങള്‍ നയിച്ച്, ഒരു രക്തസാക്ഷി ഗ്രാമത്തിന്റെ മുഴുവന്‍ മനസ് കീഴടക്കിയ സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സ്വാതന്ത്ര സമരം തൊട്ട് ഫ്രഞ്ച് വിപ്ലവം വരെ നമ്മള്‍ പഠിച്ചിട്ടുണ്ട്. വാക്കുകള്‍ കൂട്ടി വായിക്കാന്‍ കഴിഞ്ഞ പ്രായത്തില്‍. ഒഞ്ചിയം സമരത്തെ കുറിച്ച്, രക്തസാക്ഷികളെ കുറിച്ച് ഒഞ്ചിയത്തുകാര്‍ കേട്ടറിഞ്ഞത് അമ്മയുടെ മുലപ്പാലിന്റെ കൂടെയാണ്. അതു തന്നെയാണ് ഒഞ്ചിയത്തുകാരുടെ രാഷ്ട്രീയ ബോധവും സംസ്‌ക്കാരവും.

സി പി എമ്മിന്റെ പടിയിറങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും വലതുപക്ഷത്തേക്ക് പോവാതെ, തങ്ങളെക്കാള്‍ കരുത്തരായ ഇടത് പക്ഷമായി റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വളര്‍ന്നു വന്നത് കുറച്ചൊന്നുമല്ല സി പി എം നേതാക്കളെ അലോസരപ്പെടുത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപമെടുത്ത സി പി എം വിമത പ്രസ്ഥാനങ്ങളെ കോര്‍ത്തിണക്കി ഇടതുപക്ഷ ഏകോപന സമിതിക്ക് രൂപം കൊടുത്തതില്‍ പ്രധാനി ആയിരുന്നു ചന്ദ്രശേഖരന്‍. ഹിന്ദി മേഖലയിലെ സജീവസാന്നിദ്ധ്യമായ സി പി ഐ (ലിബറേഷന്‍), പഞ്ചാബ് സി പി എം, മഹാരാഷ്ട്രയിലെ ലാല്‍ നിഷാന്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുമായി ചേര്‍ന്ന് അഖിലേന്ത്യ ലെഫ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എഐഎല്‍സിസി) രൂപീകരിക്കാനും ടി പി മുന്‍നിരയിലുണ്ടായിരുന്നു.
പിണറായിയിലെ പാറപ്പുറത്ത് നാലുപേര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് കേരളം ഭരിച്ച ചരിത്രമറിയുന്ന സി പി എം നേതാക്കള്‍ക്ക് ആര്‍എംപിയുടെ വളര്‍ച്ച തടയേണ്ടത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു. അതിനവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം നേതാവിനെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. മനുഷ്യമനസാക്ഷിയില്‍ 51 വെട്ടുകള്‍ ഏല്‍പിച്ചുകൊണ്ട് അത് അവര്‍ നടപ്പാക്കുകയും ചെയ്തു.
നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റ് പച്ച എന്നൊരു ചെടിയുണ്ട്. അപ്പ ചെടി എന്നാണതിന്റെ യഥാര്‍ത്ഥ പേര്. ഈ ചെടിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എത്ര വെട്ടി മാറ്റിയാലും എത്ര പറിച്ചു കളഞ്ഞാലും വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഈ ചെടി വീണ്ടും പടര്‍ന്നു പന്തലിക്കും. അതു കൊണ്ടാണതിനെ കമ്മ്യൂണിസ്റ്റ് പച്ച എന്നു വിളിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയോ വെട്ടി മാറ്റാനോ പിഴുതെറിയാനൊ കഴിയില്ല. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്് പൂര്‍വ്വാധികം ശക്തിയോടെ അത് തിരിച്ചുവരും. ഒരു ചന്ദ്രശേഖരനെ വെട്ടിനുറുക്കിയാല്‍ ആയിരം ചന്ദ്രശേഖരന്‍മാര്‍ ഉദിച്ചുവരും. ഒരു രക്തസാക്ഷിയുടെയും ചോര പാഴായ ചരിത്രമില്ല.

സഖാവ് ടി പി, നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം നെഞ്ചിലേറ്റാന്‍ ഇന്ന് ഒഞ്ചിയത്തെ ജനങ്ങള്‍ മാത്രമല്ല, കേരള ജനത തന്നെ കൂടെയുണ്ട്. മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരള ജനത.

സെക്രട്ടറി സാറിന്റെ കുടുമവിറപ്പിച്ച കുലംകുത്തി




ഷഫീക്ക് എച്ച്.


'അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടു ചോര ചീന്തി കുലം വിട്ടു പോന്നവന്‍ രക്തസാക്ഷി ' എന്ന് കവി. എന്നാല്‍ കുലം വിട്ടു പോന്നവന്‍ 'കുലംകുത്തി ' എന്നാണു സെക്രട്ടറി സാറിന്റെ പുതുമൊഴി. കുലംകുത്തി എന്നത് പഴയ പ്രയോഗമാണ് .കുലത്തില്‍ കുത്തുന്നവനാണ്  കുലംകുത്തി . അപ്പോള്‍ എന്താണ് കുലം ? പണ്ട് പണ്ട് വളരെ പണ്ട് ജന്മിത്തത്തിനുംമുമ്പ് ഇവിടെ നില നിന്നിരുന്ന സമ്പ്രദായമത്രെ  കുലം. ജനാധിപത്യമെന്നത് ഇതിന് അന്യമാണ്. കുറെ കുടുംബങ്ങളുടെ കൂട്ടം. അതിനൊരു നേതാവുണ്ടായിരുന്നു. ഗണത്തിന്റെ പതി ഗണപതി എന്നത് പോലെ കുലത്തിന്റെ പതി കുലപതിയാണ്. കുലപതി പറഞ്ഞാല്‍ കുലം അനുസരിക്കണം. ചോദ്യം അരുത്. നിറവേറ്റല്‍  മാത്രം ബാധകം. ചോദ്യം ചെയ്യുകയോ ആജ്ഞ നിറവേറ്റുകയോ  ചെയ്യാതിരുന്നാല്‍ അയാളെ വിചാരണ ചെയ്യാം, ശിക്ഷിക്കാം. പ്രാകൃതമായിരുന്നു ശിക്ഷകള്‍. ഞാനീ പറയുന്നത് വായിച്ചപ്പോള്‍ സെക്രട്ടറിയുടെ  വാക്കുകള്‍ക്കു അര്‍ത്ഥം വെച്ച പോലെ തോന്നുന്നില്ലേ? അതെ സുഹൃത്തേ. പാര്‍ട്ടി കുലം തന്നെയാണ് .ഈ കുലത്തിന്റെ ഘടന  ജനാധിപത്യ വിരുദ്ധമാണ്. ഇതിന്റെ ലക്ഷ്യം ഫാസിസം ആണ്. ഈ കുലത്തില്‍ കുത്തി  പുറത്തു പോകുമ്പോള്‍ കുലപതിയായ സെക്രെട്ടറി കൊല്ലാന്‍ ആജ്ഞ പുറപ്പെടുവിക്കും, കാരണം കുലത്തിനു പിന്നെ നിലനില്‍പ്പില്ല.
ആലങ്കാരികമായി ഇങ്ങനെയൊക്കെയാണെങ്കിലും ആധുനിക യുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ രാഷ്ട്രീയമായി മറുപടി പറയേണ്ടിയിരിക്കുന്നു എന്നതിന് തെളിവാണ് സഖാവ് വി.എസിന്റെ വാക്കുകള്‍. അദ്ദേഹം 'കുലം കുത്തലിനെ' ചരിത്രവല്‍ക്കരിച്ചു. 2008ല്‍ നടന്ന പിളര്‍പ്പിനെ 64ല്‍ നടന്ന പിളര്‍പ്പിനു സമാനമായാണ് അദ്ദേഹം വിശദീകരിച്ചത്. അപ്പോള്‍ ഇന്നത്തെ     സി പി ഐ എം-നെ അന്നത്തെ സി പി ഐയോടും ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയെ അന്നത്തെ  ഡാങ്കെയോടുമായിരിക്കുമല്ലോ ഉപമ. അദ്ദേഹം അര്‍ദ്ധ ശങ്ക്ക്കിടയില്ലാത്ത  വിധം അങ്ങനെ തന്നെ ചെയ്തു.

എന്തുകൊണ്ടാണ്  ഇത് ചരിത്രപരമായി പ്രസക്തമാവുന്നത്?  ഡാങ്കെ  എന്നത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ഒരു വ്യതിയാനം ആണ്. പാര്‍ട്ടിയെ വലതു പക്ഷത്തേക്ക് നയിക്കുകയും സോവിയറ്റ് കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ആധുനിക തിരുത്തല്‍ വാദത്തിന്റെ വാലില്‍കെട്ടിയിടാന്‍ ശ്രമിക്കുകയും ആ തിരുത്തല്‍ വാദത്തെ പാര്‍ട്ടിക്ക് മുകളില്‍ ഏകപക്ഷീയമായി എകാധിപതിയെപോലെ അടിച്ചേ
ല്‍പ്പിക്കുകയും ചെയ്തു ഡാങ്കെ. ഈ തിരുത്തല്‍ വാദത്തോട് കലഹിച്ചാണ് 1964 ഏപ്രിലില്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്നും സഖാവ് മുസാഫിര്‍ അഹമ്മദും അച്യുതാനന്ദനും ഇ.എം.എസും ടി.എന്‍ റെഡ്ഡിയും  ബാസവ പുന്നയ്യയുമടക്കം 32 സഖാക്കള്‍ ഇറങ്ങിവന്ന് സി പി ഐ എം രൂപീകരിച്ചത്. ഇത് ചരിത്രം. ഈ ചരിത്രമാണ് വീണ്ടും ആവര്‍ത്തിക്കുന്നത് എന്ന് പറയുമ്പോള്‍ നാമോര്‍ക്കേണ്ടത് ചരിത്രം വെറുതെയങ്ങു ആവര്‍ത്തിക്കുകയില്ല. ഒരു ഉയര്‍ന്ന തലത്തിലേക്ക് മാത്രമേ ആവര്‍ത്തിക്കുകയുള്ളൂ. അപ്പോള്‍ സഖാവ് അച്യുതാനന്ദന്‍ പറയുന്നത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരി ക്കുന്നത് അത്തരത്തിലുള്ള ഒരു ആവര്‍ത്തനം എന്നാണ്. ഇത് തന്നെയാണ് ചരിത്ര യാഥാര്‍ത്ഥ്യം. (ഇത് തന്നെയാണ് കുലംകുത്തികളുടെ ചരിത്രവും)

വര്‍ഗ്ഗ വഞ്ചന എന്നത് ഒരു കമ്മ്യൂണിസ്റ്റിനും സഹിക്കാനാവാത്ത കുറ്റകൃത്യമാണ്. മുതാലാളിമാര്‍ക്കുവേണ്ടി, ഭരണ വര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി, അടിച്ചമര്‍ത്തുന്ന വരേണ്യവര്‍ഗ്ഗങ്ങള്‍ക്കു വേണ്ടി കൊടാനുകോടിയോളം വരുന്ന പാവപ്പെട്ടവരുടെ താല്‍പര്യങ്ങളെ അടിയറ വെയ്ക്കുന്നതാണത്രേ വര്‍ഗ്ഗ വഞ്ചന. ഇതിനെ തിരുത്തല്‍ വാദമെന്നും പറയുന്നതായി പാര്‍ട്ടി ക്ലാസ്സുകളില്‍ അന്ന് പഠിപ്പിച്ചിട്ടുണ്ട് സഖാക്കള്‍. അപ്പോള്‍ കാര്യം ഇങ്ങനെയൊക്കെയാണ്. ഈ അര്‍ത്ഥമാണ് നമ്മുടെ പാര്‍ട്ടി മുതലാളി കുലംകുത്തിയെന്ന പദം കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ സര്‍ വിനീതമായിത്തന്നെ പറയട്ടെ താങ്കള്‍ നുണ പറയുന്നു. സാമ്രാജ്യത്വമെന്നത് ഞങ്ങളുടെ ദൗത്യമാണെന്ന് സ്വന്തം പരിപാടിയിലെഴുതിവെച്ചിട്ടുള്ള ഒരു പാര്‍ട്ടിയുടെ സിംഹാസനത്തിലിരുന്ന് നിങ്ങള്‍ ഇതു പറയുമ്പോള്‍ ആസനത്തില്‍ മുള്ള് കൊള്ളുന്നുവെങ്കില്‍ സൂക്ഷിക്കുക, അത് മുള്ളുകളല്ല, നിങ്ങളുടെ ആസനത്തിന്റെ ഭാരം കൊണ്ട് നുറുങ്ങിപ്പോയ ഒരായിരം രക്തസാക്ഷിത്വങ്ങളുടെ എല്ലിന്‍ കഷ്ണങ്ങള്‍ കുത്തിക്കയറുന്ന വേദനയാണത്.
ഇത് ഇന്ന് തുടങ്ങിയതല്ല. വളരെ പണ്ട് സഖാവ് ലെനിന്റെ കാലത്ത്. അന്ന് രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണല്‍ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കുന്ന കാലം. അന്നതിന് നേതൃത്വം കൊടുത്തിരുന്ന ബേണ്‍സ്റ്റൈനെയും കാറല്‍ കൗട്‌സ്‌കിയെയും നമ്മള്‍ മലയാളിക്ക് അത്ര പരിചയമല്ലെന്നു കരുതിയാണ് നമ്മുടെ സെക്രട്ടറി ഇത്തരം നുണകള്‍ അടിച്ചിറക്കുന്നത്. ബേണ്‍സ്റ്റൈനും കാറല്‍ കൗഡ്‌സ്‌കിയും മുതലാളിവര്‍ഗ്ഗത്തിനുവേണ്ടി മാര്‍ക്‌സിസത്തെ തിരുത്താന്‍ തുടങ്ങി. തിരുത്തുക എന്നത് നല്ലൊരു കാര്യമാണ്, തെറ്റുകളാണ് തിരുത്തുന്നതെങ്കില്‍. ഇവിടെ ഈ കേമന്‍മാര്‍ തിരുത്തിയത് മാര്‍ക്‌സിസത്തിന്റെ ശരികളെയാണ്. ശരികളെ വളച്ചൊടിക്കുകയായിരുന്നു. അങ്ങനെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രത്യയശാസ്ത്രത്തെ മുതലാളിമാര്‍ക്കു വേണ്ടി തീറെഴുതികൊടുത്തു, ഈ 'കമ്മ്യൂണിസ്റ്റുകള്‍'.

ഇവിടെയാണ് നമുക്ക് അല്‍പ്പമൊന്ന് വാക്കുകളെ പരിശോധിക്കേണ്ടത്. ഇവിടെ ആരാണ് വര്‍ഗ്ഗ വഞ്ചകര്‍? പ്രിയപ്പെട്ടവരേ നെഞ്ചില്‍ കൈവെച്ച് ചിന്തിക്കേണ്ടതുണ്ട്. ഇവിടെ ഈ വിശകലനത്തിന് നമുക്ക് ഒരു വികാരവും, വിലങ്ങുതടിയാവരുത്. പാര്‍ട്ടിയെ, തൊഴിലാളിവര്‍ഗ്ഗത്തെ ആരാണ് ചതിച്ചത്? പാവപ്പെട്ടവന്റെ പാര്‍ട്ടി ഇന്ന് സാന്തിയാഗോ മാര്‍ട്ടിന്റെ പാര്‍ട്ടിയായി അധപ്പതിപ്പിച്ചത് ആരാണ്? അതിനെതിരെ പോരാടിയത് ആരാണ്? ടാറ്റ ഇന്ത്യയിലെ വന്‍കിട മുതാളിയാണെന്ന് നമുക്ക് ആശങ്കയുണ്ടോ? ആ മുതലാളിക്ക് വേണ്ടി ആയിരക്കണക്കിന് കൃഷിഭൂമി തട്ടിപ്പറിക്കാന്‍ ശ്രമിച്ചതാരാണ്?  അതിനായി പാവപ്പെട്ട കര്‍ഷകരെ കൊന്നൊടുക്കിയതാരാണ്? സുഹാര്‍ത്തോ ആരായിരുന്നു? ഇന്തോനേഷ്യയില്‍ ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കിയ ഈ സ്വേച്ഛാധിപതിയുടെ ബന്ധുവിന്റെ കുത്തക സ്ഥാപനമായ സാലിം ഗ്രൂപ്പിനു വേണ്ടി ആരാണ് സിങ്കൂരില്‍ ജനലക്ഷങ്ങളെ സ്വന്തം കിടപ്പാടത്തുനിന്നു പുറത്താക്കിയത്? (സെക്രട്ടറി തമ്പുരാന് ഇവരെ പെട്ടെന്ന് മനസ്സിലായില്ലെങ്കില്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കാം. ഇവരെല്ലാം കണ്ണൂരിലെ ചിറക്കല്‍ തമ്പുരാക്കന്‍മാരുടെ ബന്ധുക്കള്‍ മാത്രമാണ്.) ഇവിടെ ചെങ്ങറയില്‍ കാടിന്റെ മക്കള്‍ സമരം ചെയ്തപ്പോള്‍ അവരെ മൃഗീയമായി പീഡിപ്പിച്ചത് ആരായിരുന്നു? അപ്പോള്‍ ഇതൊക്കെ ചെയ്ത ഒരു പാര്‍ട്ടിയുടെ, അഥവാ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ മുതലാളിയായി ചമഞ്ഞുകൊണ്ട് നിങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റിനെ വര്‍ഗ്ഗ വഞ്ചകനെന്ന് ആവര്‍ത്തിച്ചു വിളിക്കുമ്പോള്‍ നിങ്ങള്‍ മലര്‍ന്നു കിടന്നു തുപ്പുക മാത്രമാണെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസ്സലാക്കുന്നുണ്ട്. അതിനു മറയിടാന്‍ വഞ്ചകരായ ഒരു എളമരത്തിനും മാധവനും ഭാസുരേന്ദ്രനുമാവില്ല എന്ന് നിങ്ങള്‍ തിരിച്ചറിയാതെ പോവുന്നത് ചരിത്രത്തിന്റ വൈപരീത്യം മാത്രമാണ്. അതങ്ങനെയാണ്. മുസ്സോളിനിയും ഹിറ്റ്‌ലറും കരുതിയിരുന്നത് എല്ലാ കാലവും എല്ലാ സത്യവും മറച്ചു വെയ്ക്കാമെന്നും സത്യം ഒരിക്കലും മറനീക്കി പുറത്തു വരില്ല എന്നുമാണ്. അത് കേവലം പകല്‍ കിനാവു മാത്രമായിരുന്നുവെന്ന് അവര്‍ മനസ്സിലാലംകുക്കിയത് ജനങ്ങള്‍ അവരോട് അക്കമിട്ട് മുഴുവന്‍ കണക്കുകളും തീര്‍ത്ത നിമിഷം മാത്രമാണ്. പിണറായി എന്ന വാക്ക് എനിക്കേറ്റവും ഇഷ്ടമേറിയ വാക്കാണ്. അത് പങ്കു വെയ്ക്കുന്ന ചരിത്രത്തിന്റെ ചൂര് നമുക്ക് മറക്കാനാവില്ല. ആ ചരിത്രമാണ് നമ്മുടെ സെക്രട്ടറി മുപ്പതു വെള്ളിക്കാശിനായി ഒറ്റികൊടുത്തിരിക്കുന്നത്. ആ ഒറ്റുകാരനാണ് കമ്മ്യൂണിസത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര രക്തസാക്ഷിത്വത്തെ കാര്‍ക്കിച്ചു തുപ്പി അവഹേളിക്കുന്നത്. വാസ്തവത്തില്‍ നമുക്കത് സന്തോഷമാണ്. വര്‍ഗ്ഗ വഞ്ചകര്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളെ 'കമ്മ്യൂണിസ്‌റ്റേ' എന്നു വിളിക്കില്ലല്ലോ. ഇതൊരു മാനദണ്ഡമായെടുക്കാമെങ്കില്‍ സഖാവ് ചന്ദ്രശേഖരന്‍, അങ്ങയുടെ ധീര സ്മരണയ്ക്കു മുന്നിലെ രക്തപുഷ്പ്പങ്ങള്‍ മാത്രമാണ് കുലംകുത്തിയെന്ന സെക്രട്ടറിയുടെയും അനുചരവൃന്ദത്തിന്റെയും ആട്ടും തുപ്പും....