കെ.കെ. സിസിലു
ആത്മഹത്യകള്‍ നമ്മള്‍ നിരവധി കണ്ടിരിക്കുന്നു. അയല്‍പക്കത്തും നമ്മുടെ ഗ്രാമത്തിലും, ജില്ലയിലും എന്ന് വേണ്ട അങ്ങ് വടക്കന്‍ സംസ്ഥാനങ്ങളിലും വരെ നാം ദിവസവും കേള്‍ക്കാറുള്ളതാണ്. ചിലത് നേരിട്ടറിയുന്നതുമാണ്, എന്നാല്‍ ഞെട്ടലില്ലാതെ നാം അത് കേള്‍ക്കാന്‍ പഠിച്ചിരിക്കുന്നു. അന്യന്റെ വേദനകള്‍ അറിയുന്ന കാലത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ വരെ നാം എപ്പോഴോ മറന്നു കഴിഞ്ഞിരിക്കുന്നു .പാടിച്ചിറയിലെ കര്‍ഷകരുടെ ആത്മഹത്യ നമുക്കൊരു വിഷയം പോലും അല്ല. മറക്കാന്‍ നമുക്ക് എളുപ്പമാണ് .അത് കൊണ്ട് തന്നെ നാം മരണത്തിന്റെ കാര്യങ്ങളെ അന്വേഷിച്ചു പോകാറില്ല ,അത് നമ്മെ ഒരു നാള്‍ തേടി വരുന്നത് വരെ.പ്രയാസങ്ങളില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരായ മനുഷ്യ ജീവിതത്തിന്റെ വലിയ പങ്കും നഷ്ടപ്പെടുകയാണ്, ഇനിയില്ലെന്നും തിരിച്ചറിയുന്ന നിമിഷം തന്നെയാണ് അവന്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തേണ്ടി വരുന്നത്. അത് ചിലപ്പോള്‍ ജീവിതത്തോടുള്ള, ജിവിത സാഹചര്യങ്ങളോടുള്ള കടുത്ത പ്രതിഷേധവുമായിട്ടാകാം. ലോക വ്യാപാര സംഘടനയുടെ സമ്മേളനത്തിനെതിരെ തന്റെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ കൊറിയന്‍ കര്‍ഷക നേതാവിന്റെ ആത്മാഹൂതി നിലവിലുള്ള വ്യവസ്ഥയുടെ ദുരിത പൂര്‍ണമായ അവസ്ഥയോടുള്ള വലിയ പ്രതിഷേധമായിരുന്നു. സ്വാശ്രയ കോളേജിന്റെ ഇരയായ രജനി എസ് ആനന്ദ് തന്റെ അമ്മയ്‌ക്കെഴുതിയ കത്തിന്റെ ഉള്ളടക്കം ജീവിതം മടുത്ത ഒരു കുട്ടിയുടെയോ ഒളിച്ചോട്ടത്തിന്റെ ദുര്‍ബലതയുടെയോ വിഷയമായിരുന്നില്ല പറഞ്ഞു തന്നിരുന്നത്. മറിച്ചു നിലവിലുള്ള വിദ്യാഭ്യാസ നയത്തിനെതിരായ പ്രതിഷേധം തന്നെയായിരുന്നു. എന്നിട്ടുമെന്തേ നമ്മുടെ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും ഈ ഒരു പ്രശ്‌നം ഒരു പ്രശ്‌നമായി തോന്നിയില്ല . ഇന്നലെ വരെ സമരങ്ങളുടെ കുത്തക അവകാശപ്പെട്ടിരുന്ന ഇടതുപക്ഷം സമരങ്ങളില്‍ നിന്നും പിന്‍വലിഞ്ഞത് എന്ത് കൊണ്ടാണ്? ഈ അടുത്ത കാലത്തായി നഴ്‌സിംഗ് മേഖലയുമായി ബന്ധപ്പെട്ടു കൊണ്ടുയര്‍ന്നു വന്ന സമരങ്ങള്‍ യാദൃശ്ചികമായി ഉയര്‍ന്നു വന്നതല്ലെന്നും കാണാന്‍ കഴിയും.
1500-3000 രൂപയ്ക്കു ജോലി ചെയ്യേണ്ടി വരുന്ന ചൂഷണത്തിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന ഇവരുടെ പ്രശ്‌നങ്ങളില്‍ നിന്ന് സംഘടിത പ്രസ്ഥാനങ്ങള്‍ ഇന്ന് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. സംഘടിത മതങ്ങളും സമുദായ കുത്തകകളും നടത്തുന്ന സ്ഥാപനങ്ങള്‍ പോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും നടത്തുന്ന കോളേജുകളും ആശുപത്രികളും ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് ഇവര്‍ക്കെതിര്‍ക്കാന്‍ കഴിയുക? തങ്ങളുടെ പാര്‍ട്ടിക്ക് വരുന്ന ലാഭത്തിന്റെ കണക്കിന് കുറവ് വരാന്‍ അവര്‍ തയാറാവുകയില്ല . അതിനു വേണ്ടി അവര്‍ മാര്‍ക്‌സിനെ വരെ തള്ളിപ്പറയും.
നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കിയ പത്തു പതിനഞ്ചു വര്‍ഷ കാലത്തെ നമ്മുടെ അനുഭവം ഇങ്ങനെയൊക്കെയാണ്. അതുകൊണ്ടുതന്നെ രജനി എസ് ആനന്ദില്‍ നിന്നും ശ്രുതിയിലെത്തുമ്പോള്‍ ഇത് ഒറ്റപെട്ട സംഭവം അല്ലെന്നു തിരിച്ചറിയേണ്ടതുണ്ട് ഉന്നതവിദ്യാഭ്യാസം അസാധ്യമാവുകയും പാവപ്പെട്ടവനെ വിദ്യാഭ്യാസ മേഖലയില്‍നിന്നും ആട്ടിയോടിക്കുന്നതിലേക്കും എത്തിച്ചേര്‍ന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലയെ ജാതി മത കുത്തകകള്‍ക്കും കോര്‍പ്പറേറ്റുസ്ഥാപനങ്ങള്‍ക്കും തീറെഴുതി കൊടുത്തതിന്റെയും സ്വാശ്രയ നയം നടപ്പാക്കിയതിന്റെയും ദുരന്തത്തിലെക്കാണ് എത്തിചെര്‍ന്നിരിക്കുന്നത്. യു ഡി എഫ് ഭരിച്ചാലും എല്‍ ഡി എഫ് ഭരിച്ചാലും വിദ്യാഭ്യാസ മന്ത്രിമാര്‍ മുസ്ലീം ലീഗിന്റെതോ കേരള കോണ്‍ഗ്രസിന്റെതോ ,അല്ലെങ്കില്‍ മറ്റേതെങ്കിലും സാമുദായിക സംഘടനയില്‍ നിന്നോ ആയിരിക്കും .കൂടാതെ സര്‍ക്കാരും മാനേജുമെന്റുകളും തമ്മിലുള്ള സീറ്റ് കച്ചവടത്തിനപ്പുറം ഈ മേഖല നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനോ കഴിഞ്ഞിട്ടില്ല.
സ്വാശ്രയ കോളേജുകള്‍ വിദ്യാഭ്യാസ കച്ചവടത്തെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് കേരളത്തിലെമ്പാടും ഉയര്‍ന്നു വന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കൂത്തുപറമ്പില്‍ അഞ്ചു പേരുടെ രക്തസക്ഷിത്തതിലേക്ക് എത്തിച്ചേരുകയുണ്ടായി .എന്നാല്‍ പിന്നിട് നാം കാണുന്നത് ആ സമരങ്ങളെ വഞ്ചിച്ചുകൊണ്ട് അഞ്ചോളം സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചുകൊണ്ട് മുഖ്യധാര ഇടതുപക്ഷം സ്വാശ്രയ കോളേജിന്റെ വക്താക്കളായി മാറിയതാണ്. പിന്നിട് പുഷഗിരിയും അമൃതയുമുള്‍പ്പടെയുള്ള വമ്പന്‍ സ്വാശ്രയ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കടന്നുവരവോടെ സാധാരണക്കാരുടെ മക്കള്‍ക്ക് ബാങ്കുകളെ ആശ്രയിക്കേണ്ടതായും വന്നു ചേര്‍ന്നു. വിദ്യാഭ്യാസം അവനവന്റെ ചുമതലയാണെന്നു വരുത്തി തീര്‍ക്കുകയും അതിന്റെ സാമൂഹ്യ സ്വഭാവത്തെ ഇല്ലാതാക്കുകയുമാണ് ചെയ്തത്. തന്മൂലം അഞ്ചും പത്തും ലക്ഷം കേപ്പിറ്റേഷന്‍ ഫീസ് കൊടുത്ത് പഠിക്കുകയോ അല്ലെങ്കില്‍ കേരളത്തിനു പുറത്തുപോയി പഠിക്കുകയോ ചെയ്യേണ്ടതിലേക്ക് മലയാളി എത്തിച്ചേര്‍ന്നു.
കടം എടുത്തു പഠിക്കുക, സര്‍ക്കാരിനു നിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ ആവില്ല, ഇതാണ് പുതിയ കാലത്തെ സര്‍ക്കാര്‍ പോളിസി. ലോണ്‍ അടയ്ക്കാനുള്ളവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനറിയേണ്ട ആവശ്യമില്ലല്ലോ. ഉപരിപഠനത്തിനു വേണ്ടി ലോണെടുത്ത മൂന്ന് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തപ്പെടാന്‍ പോകുകയാണ്. പഠിച്ചിറങ്ങിയവര്‍ക്ക് തന്നെ ജോലി കിട്ടാതിരിക്കുകയും കിട്ടിയ ജോലിക്കു തന്നെ പരിമിതമായ ശമ്പളം കൊണ്ടും ബുദ്ധിമുട്ടുന്നതിനിടയില്‍ തിരിച്ചടവിന്റെ വലിയ ഭാരം അവരെ തീരാ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. എത്ര പേര്‍ക്ക് തിരിച്ചടക്കാനാവും? , എത്ര എത്ര ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും നെഴ്‌സുമാരും അനുദിനം പുറത്തിറങ്ങുന്നത്. ഇവര്‍ക്കൊക്കെ ജോലികൊടുക്കാന്‍ എവിടെ സര്‍ക്കാരിന്റെ കയ്യില്‍ മാന്ത്രികവടി, എല്ലാം സ്വാശ്രയ കച്ചവടക്കാര്‍ക്ക് വിട്ടു കൊടുക്കുകയും വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍. നെഴ്‌സിങ്ങ്് മേഖലയില്‍ ഇന്ന് കിട്ടുന്ന ശമ്പളത്തിന്റെ കണക്കു നോക്കിയാല്‍ ഒരായുസ് മുഴുവന്‍ അധ്വാനിച്ചാലും തിരിച്ചടവ് അവര്‍ക്ക് പ്രയാസമായിരിക്കും. കൂലി കൂടുതലിനു വേണ്ടി അവര്‍ നടത്തുന്ന സമരം മുഖ്യധാര പ്രസ്ഥാനങ്ങള്‍ അവഗണിക്കുകയാണുണ്ടായത്. കാരണം ഇത് ഒരു രാഷ്ട്രീയ പരിഹാരം ആവശ്യപെടുന്നുണ്ട്. അത് ഈ നയങ്ങള്‍ തുടര്‍ന്ന് മുന്നോട്ടു കൊണ്ട് പോകണോ എന്നതു തന്നെയാണ്, സമരം ബാങ്കിനെതിരെയല്ല വേണ്ടത് എന്ന് തന്നെയാണ്. അമ്പാടിയും രജനിയും ഫസിലയും വിജിയും ശ്രുതിയും എല്ലാം ആത്മഹത്യ ചെയ്യുന്നത് ആഗോളീകരണ വിദ്യാഭ്യാസനയങ്ങള്‍ അവരുടെ ജീവിതത്തെ തകര്‍ത്തതുകൊണ്ടാണ്. അതിനോടുള്ള പ്രതിഷേധം എന്നനിലക്ക്് ഇതൊരു ഘോഷയാത്രയായി തുടരുക തന്നെ ചെയ്യും.. ഇതിനൊരറുതി വരുന്നത് വരെ ....
No comments:
Post a Comment