Tuesday, May 14, 2013

അവര്‍ എന്തിനെയോ ഭയക്കുന്നുണ്ട്


പി ഗീത  


ടി പി ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് പുത്തനച്ഛന്‍മാര്‍ സമൃദ്ധമായി പുരപ്പുറം തൂത്തു. പിണറായിയോ, വി എസോ ശരി എന്നതല്ല ഇവിടുത്തെ വിഷയം. ജീവിച്ച ഓരോ വര്‍ഷത്തിനും ഓരോ വെട്ടു മുഖത്തേറ്റുവാങ്ങി മരിച്ച ചന്ദ്രശേഖരന്റെ പ്രകാശിക്കുന്ന കണ്ണുകളാണ് ഇത്തരം അച്ഛന്‍മാരെ ഭയപ്പെടുത്തിയത് എന്നു വേണം കരുതാന്‍. അതുകൊണ്ട് ചന്ദ്രശേഖരന്റെ ജഡത്തെ ആദരിച്ച വി എസിനെതിരേ അവര്‍ ആഞ്ഞടിച്ചു. യഥാര്‍ത്ഥ കുലംകുത്തിയെന്ന് ബാബു എം പാലിശ്ശേരി, പാര്‍ട്ടി പ്രതിസന്ധിയിലാവുമ്പോള്‍ കോലിട്ടിളക്കി ഇടങ്ങേറുണ്ടാക്കുന്നയാളെന്ന് ടി കെ ഹംസ. വി എസിന്റെ മാത്രമല്ല ടി പി ചന്ദ്രശേഖരന്റേയും സംഘടനാ ബന്ധം ഇവര്‍ക്ക് അവകാശപ്പെടാന്‍ സാധ്യമല്ല. കാരണം വി എസും ടി പിയും പാര്‍ട്ടിയില്‍ വന്നിട്ട് ഏറെക്കാലം കഴിഞ്ഞാണ് ബാബു എം പാലിശ്ശേരിയും ടി കെ ഹംസയും പാര്‍ട്ടിയിലേക്ക് വന്നത്.

എളമരം കരീമിനെ തുടര്‍ന്ന് ടി പി വധത്തോട് പ്രതികരിച്ച ഇടുക്കി ജില്ലയിലെ മണി സഖാവ്, ഇത്തരം സാമൂഹിക ഭല്‍സനങ്ങളുടെ പരകോടിയിലാണ് സ്വയം സ്ഥാനം ഉറപ്പിച്ചത്. ഏറെപ്പേരെ പലതരത്തിലും കൊന്നിട്ടുണ്ട്, ഇനിയും കൊല്ലുമെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു. അതോടൊപ്പം മറ്റൊരു കാര്യംകൂടി പറയുന്നു. എങ്ങിനെയാണ് മഹാശ്വേതാ ദേവിക്ക് ജ്ഞാനപീഠം കിട്ടിയതെന്ന് അന്വേഷിക്കാന്‍ കമ്മീഷനെനിയോഗിക്കണം. അവരുടെ 'കഴപ്പ്' അദ്ദേഹത്തിനും കൂട്ടര്‍ക്കും അറിയാമെത്രെ. എന്താണ് മണി ഉദ്ദേശിച്ച കഴപ്പ്? വയസ്സായ മഹാശ്വേതാദേവിക്ക് എന്തിന്റെ കഴപ്പുണ്ട് എന്നാണ് മണിയേപ്പോലുള്ളവര്‍ പറയാന്‍ ശ്രമിക്കുന്നത്? സഖാവ് പിണറായി മഹാശ്വേതാദേവിയുടെ ടി പി വധത്തോടുള്ള പ്രതികരണത്തെ തന്റെ പ്രസംഗത്തില്‍ പ്രശ്‌നവല്‍ക്കരിച്ചിരുന്നു. ഇതിനോടുള്ള കൂറായിരിക്കാം മണി ഈ വിധത്തിലുള്ള സ്ത്രീ നിന്ദകൊണ്ട് സാധിച്ചത്.

എഴുത്തിനെ മാത്രമല്ല സ്ത്രീത്വത്തെയും പ്രായത്തെയും വരെ അപമാനിക്കാന്‍ മണിയെ പ്രേരിപ്പിച്ചത് എന്തായിരിക്കും? ടി പി ചന്ദ്രശേഖരന്റെ വിധവയെ അവര്‍ സന്ദര്‍ശിച്ചത്, ടി പി ചന്ദ്രശേഖരന്റെ അനുസ്മരണത്തില്‍ അവര്‍ പങ്കെടുത്തത്? എന്തായാലും ഒരുകാര്യം തീര്‍ച്ചയാണ് ഊണിലും ഉറക്കത്തിലും തൂണിലും തുരുമ്പിലും ഈ നേതാക്കള്‍ ടി പി ചന്ദ്രശേഖരനെ ഭയപ്പെടുന്നു. അവര്‍ക്ക് എന്തുകൊണ്ടാകാം ഈ ഭയം ഉണ്ടായത്? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവരുടെ ശരീരഭാഷ തന്നെ ശ്രദ്ധിച്ച് നോക്കൂ. മനുഷ്യസ്‌നേഹത്തിന്റേയോ, കാരുണ്യത്തിന്റേയോ, നന്‍മയുടേയോ, സാഹോദര്യത്തിന്റേയോ, സഹപ്രവര്‍ത്തനത്തിന്റേയോ, കണിക പോലും അവരുടെ ആരുടേയും കണ്ണുകളില്‍ കാണാന്‍ കഴിയില്ല. ശബ്ദത്തിലോ ശരീരഭാഷയിലോ അനുഭവിക്കാന്‍ കഴിയില്ല. അധികാരം ധാര്‍ഷ്ഠ്യം, ആര്‍ത്തി, വെറുപ്പ് എന്നിങ്ങനെയുള്ള പല്ലിറുമ്മലുകളോടെയാണ് അവര്‍ നമ്മളോട് ആജ്ഞാപിച്ചുകൊണ്ടിരിക്കുന്നത്. നമ്മളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

അടിയന്തരാവസ്ഥാകാലത്തെ ഇന്ത്യന്‍ഭരണകൂടം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഏകാധിപത്യത്തേക്കാള്‍ എന്തൊക്കെയോ ആണ് ഈ നേതൃത്വം സ്വന്തം അണികള്‍ക്കും അനുഭാവികള്‍ക്കും സ്‌നേഹിതര്‍ക്കും മേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. അ്തുതന്നെയാണ് സുഹൃത്തെ പറയുന്നത് അവര്‍ക്ക് എന്തൊക്കെയോ ഒളിക്കാനുണ്ട്. പ്രതിരോധത്തിന് പകരം അക്രമത്തിലേക്ക് എത്തിച്ചേര്‍ന്ന ഏതു വ്യക്തിയും പ്രസ്ഥാനവും അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ തന്നെയാണ് ഈ നേതാക്കളും അഭിമുഖീകരിക്കുന്നത്. ഏത് ഫാസിസ്റ്റിന്റേയും ഭീതിയാണ് ഇപ്പോള്‍ ഇവര്‍ക്കും ഉള്ളത്. അതുകൊണ്ടാണ് അവര്‍ നമ്മെ ഭയപ്പെടുത്തുന്നത്,നിന്ദിക്കുന്നത്, നമ്മുടെ ചന്ദ്രശേഖരന്‍മാരെ കൊല്ലുന്നത്.

No comments:

Post a Comment